Feeds:
Posts
അഭിപ്രായങ്ങള്‍

തിരികെ ഒഴുകുന്ന കടല്‍

നീ കടലാണു
നിന്നിലേക്കൊഴുകുന്ന പുഴയാണു
ഞാന്‍…
ഈ വരികള്‍ മടുത്തുപോയി…

നിന്റെ തീരത്തെഴുതി
വെച്ചിട്ടു പോയ വരികള്‍
തിരക്കൈ നീട്ടി മായിച്ചതെന്നോര്‍ത്ത്
പൊള്ളിയ താപത്തില്‍,
മലയിറങ്ങി വന്നു
കടലിലേക്കിറങ്ങിയ ചാലുകള്‍
വറ്റിയിരുന്നു.

തിരക്കൈ നീട്ടി മായിച്ചതല്ല നിന്‍,
ഇടനെഞ്ചില്‍ ചേര്‍ത്ത് വെച്ചെന്നു
പറയാതിരുന്നതെന്ത്…
എനിക്കുള്ള വരികള്‍ നീ എഴുതിയില്ല,
നനഞ്ഞു തുടങ്ങാത്ത മണ്ണിനടിയില്‍
മുനമടങ്ങിയിരുന്ന പുല്‍നാമ്പു പോലെ
അക്ഷരങ്ങളെ നീ മറച്ചു വെച്ചു…

Thou art the sea,
I flow down to which.
Nor did you flow back.
Yet,
On a day
It breaks the conventional
And,
By a power unknown
Thou shall flow back to me

നിന്നിലേക്കൊഴുകാനിനി
നനവുള്ള മണ്ണില്ല,
വഴിച്ചാലു തീര്‍ത്ത
മഴക്കാലവും തീര്‍ന്നുപോയി.
എന്റെ വഴിയും നീരൊഴുക്കും
ഇവിടെ തീരുകയാണു.

വരണ്ട മണ്ണിനോട് ചേര്‍ന്നൊരു
വയലേല
അതു ചെന്നു തീരുന്നിടത്ത്
ഞാനിരിപ്പുണ്ട്…

നാളെ മഞ്ഞുവീഴുന്ന പ്രഭാതമാണു
എന്റെ സന്ധ്യ തണുത്തു തുടങ്ങുന്നു
ചിതറിയ സ്പന്ദനങ്ങളും
ചിലമ്പിച്ച സ്വനങ്ങളുമായി
നിന്റെ കടല്‍ ഒഴുകിതുടങ്ങിയോ?

“നീ എന്ത് ചെയ്യാന്‍ പോകുന്നു?”

“എഴുതാന്‍”

“ഈ പാതിരാത്രിക്കോ? പോയിക്കെടന്നൊറങ്ങെടാ ചുള്ളി”

“ആന്റൊ, ഒരു വാല്‍മികത്തിലകപ്പെട്ട കവിയാണു ഞാന്‍, ഒരു രാമയണമെങ്കിലും എഴുതാതെ എന്റെ മനസടങ്ങില്ല.”

“നീയെന്തിലൊ അകപ്പെട്ടെന്ന് കൊറച്ചുനാളായി തോന്നിയിട്ട്, ഇതു പോലൊരു പണ്ടാരത്തിലാണെന്നറിഞ്ഞില്ല. ഇനി അങ്ങിനെ വെല്ലതുമാണെങ്കില്‍ ഈ രാമായണം എഴുതുന്ന നേരത്തിനു നീ വെല്ല സുവിശേഷമോ ഇടയലേഖനമോ എഴുത്…ഒന്നുമല്ലേലും നമ്മള്‍ സത്യക്രിസ്ത്യാനികളല്ലെ”

“പിടഞ്ഞു വീണ ക്രൌഞ്ചത്തിനെ ഇണകൊത്തിയത് എന്റെ കണ്ണിലല്ല, നെഞ്ചിലാണു”

“നിന്റെ കൂമ്പിനിട്ടൊന്നു കുത്തണമെന്നു കൊറച്ചു നാളായി ഞാനും കരുത്തുന്നു. നീ പറഞ്ഞ ആ സാധനത്തിനു സോസ്ത്രം. ഇനി ഉറങ്ങാമല്ലോ”

ഇല്ലാന്റൊ മുപ്പതു ദിവസമല്ല മുപ്പത് മിനുറ്റ് കൊണ്ട് രാമായണമെഴുതുന്ന ബ്ലോഗറാകണെമെനിക്ക്. നീയൊരു കാര്യം മനസിലാക്കണം, ഞാനിപ്പോള്‍ ഒരു ബ്ലൊഗര്‍ മാത്രമല്ല, ഒരു നിരാശാകാമുകന്‍ കൂടിയാണു. ഒന്നാഞ്ഞു പിടിച്ചാല്‍ ഒരു പത്തിരുപത്തഞ്ച് പ്രണയ കവിതയെങ്കിലും എഴുതാം. ഈ സുവര്‍ണ്ണാവസരം ഇനി കിട്ടില്ല.”

“അതു നീ എന്തു കെടുതിയെങ്കിലും ചെയ്യ് പാതിരാ കഴിഞ്ഞ്, ഞങ്ങക്കൊറങ്ങണം”

“എങ്കില്‍ ഞാന്‍ ക്രീക്കിലേക്ക് പോകുന്നു”

“വെള്ളത്തില്‍ ചാടിചാകാനാ”

“അല്ല എഴുതാന്‍”

“എങ്കില്‍ ഞാനും വരുന്നു. പശുവിന്റെ കടീം മാറും, കാക്കയുടെ വെശപ്പും തീരും”

“പശുവിന്റെ കടി മനസിലായി, ഇതില്‍ കാക്കയുടെ വെശപ്പ് പിടികിട്ടിയില്ല”

“അല്ലാ‍…നിന്റെ എഴുത്തും നടക്കും എനിക്ക് നാലു മദാമ്മമാരെ കാണെം ചെയ്യാം”

“കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതാന്റൊ, ബൈ ദ വേ ഫ്രിഡ്ജില്‍ ടക്കീല ബാക്കിയുണ്ടല്ലോ. ഞങ്ങള്‍ നിരാശകാമുകന്മാര്‍ എന്നും മാതൃകയാക്കിയിട്ടൊള്ള ദേവദാസാശാനെ പോലെ ഇന്ന് രാത്രി വെള്ളമടിച്ച് ചങ്ക് കീറി ഞാന്‍ ചാകും”

“ഉവ്വാ…ടക്കീല…ഒരു ഹാഫ് ബോട്ടില്‍ റെഡ് ബുള്ളുകാണും”

“അതെങ്കിലത്, വെള്ളമടിച്ച് പൂസാകാന്‍ തീരുമാനിച്ചാല്‍ ബോധം പോകാന്‍ പച്ച വെള്ളമായാലും മതി. ഇതു കഴിഞ്ഞിട്ട് വേണം എന്റെ പ്രേമനൈരാശ്യത്തിനെ എപിസോഡ് തൊറക്കാന്‍”

“എനിക്കൊറങ്ങണം”

“ആന്റോ!!!! നീയിങ്ങനെ ക്രൂരമായി സംസാരിക്കരുത്. പ്രേമം പൊളിഞ്ഞ് അണ്ടം കീറിനില്ക്കുന്നവന്റെ കഥനകഥ ഫുള്ളായി ഒരു രാത്രി മുഴുവനുമിരുന്നു കേള്‍ക്കേണ്ടത് ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ കടമയാണു. അതു കേട്ടിട്ടു നീ “പോട്ടെടാ, അവളെ നിനക്ക് വിധിച്ചട്ടില്ല. ഇതിലും നല്ല പെണ്ണിനെ നിനക്കും കിട്ടും, നിന്റെ സ്നേഹത്തിനുള്ള യോഗ്യത അവള്‍ക്കില്ല. നമ്മളെ വേണ്ടാത്തവരെ നമുക്ക് വേണ്ടടാ” തുടങ്ങിയ ഡയലോഗുകള്‍ പറഞ്ഞു എന്നെ ആശ്വസിപ്പിക്കണം.

“എനിക്കൊറങ്ങണം”

“പുഷ് അപ് അടിച്ച് പുഷ് അപ് അടിച്ച് നിന്റെ നെഞ്ച് മാത്രമല്ലെടാ ചങ്കും കല്ലായിപോയി. നിന്റെ ചങ്ക് പത്തിന്റെ ആമറിനടിച്ച് പൊടിച്ച് പണ്ടാരമടങ്ങി ഏതെങ്കിലും പെണ്ണു പോകുമെടാ…അന്നു നീ എന്റെ വേദന മനസിലാക്കും”

“ഞാന്‍ സഹിച്ചു”

“നിനക്കറിയോ ആന്റൊ?”

“അവളെ നീ പൊന്നു പോലെയാ പ്രേമിച്ചത്…”

“….”

അവളെപ്പോലെ വേറെയാരെയും നീ സ്നേഹിച്ചിട്ടില്ല”

“…”

“എന്നിട്ടും അവളീ ചതി നിന്നോട് ചെയ്തല്ലോ”

“ഡായ് നിര്‍ത്ത് നിര്‍ത്ത്…ഇതൊക്കെ എന്റ് ഡയലോഗാ…ഇതൊക്കെ ഞാന്‍ പറയും അപ്പൊ നീ തലയാട്ടും അതാണു ശെരിക്കൊള്ള സീന്‍”

“നീ എന്ത് പ്ണ്ടാരോങ്കിലും പറയ്”

“അവളു നാപ്പത്തിയെട്ടു മണിക്കൂര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു പോയി”

കരുതല ഉറക്കത്തില്‍ നിന്നും ചാടിയെണീറ്റ് “വെടിയോ. ഏത് വെടി, എവിടെ?”

“കരുതലേ കണ്ട്രോള്‍..നീയുദ്ദേശിച്ച വെടിയല്ല. അതു നമ്മക് ഒതുക്കത്തില്‍ നാളെ ഡിസ്കസ് ചെയ്യാം.”

“ഞാനൊന്നു ആലങ്കാരികമായി പറഞ്ഞതാ…രണ്ടോസം മിണ്ടാതിരുന്നാല്‍ ലപ് തീരുമോന്നറിയാന്‍..രണ്ടോസമല്ല അവളിനി വരത്തേയില്ലാന്നു എനിക്കറിയാം”

“അപ്പൊ നീ അവളെ കൈവെച്ചോ”

“എന്നു വെച്ചാല്‍”

“ഇന്നിനി ഒറക്കം പോയാലും വേണ്ടീല നീ കാര്യങ്ങള്‍ വിശദമായി തന്നെ പറഞ്ഞോ”

“എന്റെ ആന്റൊ നീ പിന്നെം പിന്നെം വെള്ളം കലക്കി കരിമീനെ പിടിക്കുവാന്നൊ? അങ്ങിനെയൊന്നൂല്ലട ഇതൊരു ടെസ്റ്റ്..അവള്‍ക്കൂരിപോകാന്‍ ഒരു വഴി”

“ടെസ്റ്റ്..കോപ്പ് മണി മൂന്നായി പോയിക്കിടന്നുറങ്ങെടാ…മൈ..മോനെ..ഇപ്പൊ നിന്റെ പ്രേമമേ പോയിട്ടുള്ളു, ഒള്ള ജോലികൂടി കളയണ്ട…”

“ങെ! മൂന്നു മണിയായോ എന്നാലുറങ്ങിയേക്കാം. ഒരു നിരാശാകാമുകന്‍ ഇത്രയൊക്കെ ഒറക്കമെളച്ചാല്‍ മതി”

പ്രഭാതം, മണി ഏഴര. ആ‍ന്റൊ ഉണര്‍ന്നു നോക്കുമ്പോള്‍ ചുള്ളിയുടെ ബെഡ് ശൂന്യം. യിവനെങ്ങാനും ക്രീക്കില്‍ ചാടിച്ചത്തോ എന്നു വിചാരിച്ചിരിക്കുമ്പോ വാതില്‍ തുറന്നു ചുള്ളി വരുന്നു.

“നീയിതെവെടെപ്പോയി, ഞാന്‍ കരുതി ദുബായ് മുനിസിപ്പാലിറ്റി നിന്റെ ശവം മുങ്ങിയെടുത്ത് കാണുമെന്ന്”

“അതൊന്നും ഇനി വേണ്ട ആന്റൊ. രാവിലെ അഞ്ചരയായപ്പോ ലവള്‍ വിളിച്ചിരുന്ന് “അണ്ണ സാറി, ഒരു എടുത്ത് ചാട്ടത്തില്‍ പറഞ്ഞു പോയതാ, അണ്ണനെപോലെ കൊരങ്ങു കളിപ്പിക്കാവുന്ന സാധനത്തെ വേറെ കിട്ടില്ലാന്നു ഒറ്റ രാത്രികൊണ്ട് മനസിലായി” എന്നൊക്കെ. അതു കേട്ട് ഞാന്‍ വിതുമ്പിപോയെടാ. ഇവളെയാണല്ലോ ഞാന്‍ തെറ്റിദ്ധരിച്ചത്. ഞങ്ങളിപ്പൊ പഴയപോലെ ഡോള്‍ബിയായെടാ”

“പ്ഫാ! ചെറ്റ പട്ടി ശവം നാറി കഴുവേറിട മോനെ”

“ഹാന്റോ…ഇങ്ങനെ തെറി വിളിക്കാമോ”

“നിന്നെം നിന്റെ ലവളെം ബ്ലോഗും തല്ലിപ്പൊളിക്കമെന്നു വിചാരിച്ചാലും നീയൊന്നും നന്നാകില്ല. ഇത്രേങ്കിലും നിന്നെ വിളിച്ചില്ലെങ്കില്‍…”

“ആന്റൊ കൊരവള്ളീന്നു വിട്”

അവന്റെ മറ്റേടത്തെ നൈരാശ്യം നായിന്റെ മോനെ നിനക്കു ഞാന്‍ വെച്ചിട്ടൊണ്ടടാ”

“ഇവനെന്തിനാ കലിപ്പാകുന്നെ, ഒരു പ്രേമം വീണ്ടും തളിര്‍ക്കുമ്പോ…”

“സംഭവാമീ യുഗേ യുഗേ”

“കരുതലേ, അതിപ്പൊ നീയിവിടെ പറഞ്ഞതെന്തിനാ”

“എന്ത് സംഭവിച്ചാലും നീ നന്നാകില്ല”

“യൂ റ്റൂ ബ്രൂട്ടസ് കരുതലേ”

അടിക്കുറിപ്പ്: സംഗതി അങ്ങിനെ തന്നെയാകുന്നു. ഒരു നിരാശാകാമുകനിന്നും അര്‍ഹിക്കുന്ന വില ഈ സമൂഹം നല്‍കുന്നില്ല. ആന്റോയെ പോലെ കഠിനഹൃദയമുള്ള പെണ്ണുങ്ങളും അങ്ങിനെ തന്നെ. ഒരു രാത്രിമുഴുവന്‍ വെള്ളമടിച്ച് താടി വളരുമോ എന്ന ആശങ്കയിലിരിക്കുന്ന എന്നെപ്പോലെയുള്ളവരെ തിരിച്ചറിയുന്നിടത്തെ ഈ സമൂഹം നന്നാവൂ. ശുഭം

**ചുള്ളി – ഞാന്‍

**ആന്റോ- റൂം മേറ്റ്

**കരുതല- മറ്റൊരു റൂം മേറ്റ്

**ക്രീക്ക്- കാറ്റും കൊണ്ടിരിന്നു തിരയെണ്ണാന്‍ പറ്റിയ ദുബായിലെ കൊള്ളാവുന്നൊരു ലേക് വ്യൂ”

എന്റെ ഉറക്കത്തെ പലതായ് മുറിച്ചു നീ
മോഷ്ടിക്കുന്നതെന്തിനു?
നീ ചിരിക്കേണ്ട…
കണ്ണില്‍ നോക്കിയുള്ള നിന്റെയീ ചിരി,
അതുമായെന്‍ ഉറക്കത്തെ നീ
മോഷ്ടിക്കുന്നതെന്തിനു?

വഴിയരികില്‍ ലോറിയിറങ്ങി ചതഞ്ഞ
പൊമേറേനിയന്‍ പട്ടി,
അതിനരികിലിരിക്കുന്ന പാണ്ടന്റെ
നനവൂറുന്ന കണ്ണുകള്‍,
ഗര്‍ഭപാത്രത്തെ നിഷേധിച്ച
കാമുകനും ഭര്‍ത്താവിനുമിടയില്‍
ആളിയമര്‍ന്നൊരു പെണ്‍ തരി,
സൂര്യനെതോല്പിച്ച്
ചുടുകട്ട കെട്ടിയുയര്‍ത്തി
പറന്നുയരുന്ന
ബംഗാളുകാരന്‍ കുലിപ്പണിക്കാരന്‍,
കാലില്‍ തറച്ച മുള്ള്,
മടിയില്‍ വീണുറങ്ങുന്ന കുഞ്ഞ്,
നെഞ്ചിലെ റോസാപ്പുവുകള്‍,

ഇതെല്ലാം നീ തന്നെ…
എന്റെയുറക്കത്തെ ഭാഗിച്ചെടുത്ത്
മോഷ്ടിച്ചവര്‍
ഇതെല്ലാം നീ തന്നെ
നീയെന്ന കവിത..
കവിതയാകുന്ന നീ…
എന്റെ ഉറക്കത്തെ പലതായ് മുറിച്ചവള്‍
മോഷ്ടിച്ചവള്‍
എന്റെ സ്വസ്ഥതയെ നശിപ്പിച്ചവള്‍
എന്നിട്ടും നിന്നെ പ്രണയിക്കാതിരിക്കാന്‍
എനിക്കു കഴിയുന്നില്ലല്ലോ?

ചേര്‍ന്നിരിക്കാനൊരു
വേദനയുണ്ട്

അതറിഞ്ഞതു കൊണ്ടാണ്
കടലാസുകള്‍ ചേര്‍ത്തു വെച്ച്
സ്റ്റേയ്പ്ലറുകോണ്ടമര്‍ത്തുമ്പോള്‍
തുളച്ചുകയറുന്ന വേദനയിലും
അവ കരയാത്തത്

നീ മറക്കാന്‍ പഠിച്ചതും
എന്നോട് മറക്കാന്‍ പറഞ്ഞതുമാണു
എന്റെ ഓര്‍മ്മകള്‍.
കൈത്തണ്ടയില്‍ നിന്നൂര്‍ന്ന്
ഉടഞ്ഞു വീണ വളപ്പൊട്ടു പോലെ
മാംസമുള്ള ഹൃദയത്തിലവ
തറച്ചു കിടക്കുന്നു.

 
നഖമുന കൊണ്ട്
എന്റെ തുടയില്‍ നീ എഴുതിയ
വിപ്ലവങ്ങളില്‍
എന്റെ മതമൊരു കറുപ്പും
നിന്റെ അച്ഛനൊരു ബൂര്‍ഷ്വയും
നമ്മുക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍
വര്‍ഗ്ഗബോധമില്ലാത്തവയുമായത്…

 
ചേര്‍ത്തു വെച്ച കൈകളുയര്‍ത്തി
പിളര്‍ത്താമെന്നു കരുതിയ
ചെങ്കടലുകള്‍,
കടലുകള്‍ പിളര്‍ന്നു പോയ
വഴി ചേരുന്ന കാനാന്‍ ദേശം,
ജീവനും മരണവുമൊന്നിച്ച്
എന്നു നീ പറഞ്ഞത്,
പല്ലുകോര്‍ത്ത ചുണ്ടില്‍
പൊടിഞ്ഞ രക്തം കൊണ്ട്
നിന്റെ നെറ്റില്‍ സിന്ദൂരമിട്ടത്…

 
കടല്‍ത്തീരമെത്തും മുന്‍പ്
തുടയിലെ നഖചന്ദ്രരേഖകള്‍
മാഞ്ഞു പോയത്,
അച്ഛന്റെ കോടതിയില്‍ നീ
മാപ്പു സാക്ഷിയായത്,
ഇരുട്ടിന്റെ മറവില്‍
ഞാന്‍ ഒറ്റിക്കൊടുക്കപ്പെട്ടത്,
കണ്ണുനീര്‍ വീണു പൊള്ളിയ കടലാസില്‍
നിന്നെ ശപിച്ച്
എഴുതിയ കവിതകള്‍…

 
ഇന്നു…

ഈ കടല്‍ത്തീരത്ത്
വിളിയെത്താ ദൂരത്ത്
രണ്ട് കൂരകള്‍
ഒരു കൂരയിലിരുന്നു നീയും
മറുകൂരയിലിരുന്നു ഞാനും
നെഞ്ചില്‍ തറച്ച
വിപ്ലവ വെടിയുണ്ടകളില്‍
വിരലോടിച്ചമര്‍ത്തി
വേദനപൂണ്ട്.

 
ലോകത്തിലങ്ങിനെ
എത്ര തീരങ്ങള്‍
എത്ര കൂരകള്‍
വെടിയുണ്ടകള്‍, വേദനകള്‍?

 
ഈ വളപ്പൊട്ടുകള്‍ കൊണ്ടെന്നെ
നീ ക്രൂശിച്ചു കൊള്ളുക
ഓരോ മൂന്നാം ദിവസവും
ഞാനുയിര്‍ത്തെഴുന്നേല്‍ക്കുമെങ്കിലും…

 

 

 

 

 

 

Older Posts »

Follow

Get every new post delivered to your Inbox.